വടക്കാഞ്ചേരി: നിരവധി യുവാക്കളുടെ കായിക വളർച്ചയ്ക്കും മാനസിക ഉല്ലാസത്തിനും സാമൂഹിക ഇടപെടലുകൾക്കും പ്രധാന വേദിയായ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട് കഴിഞ്ഞ കുറേ വർഷങ്ങളായി സമാനതകളില്ലാത്ത അവഗണനയാണ് നേരിടുന്നതെന്ന് പ്രദേശത്തെ യുവാക്കൾ പരാതിപ്പെടുന്നു.
മഴ പെയ്താൽ ഗ്രൗണ്ട് ചെളിക്കുളമായി മാറുന്നതും ഗ്രൗണ്ടിലാകെ കുപ്പിച്ചില്ലുകൾ, ഇരുമ്പ് കമ്പികൾ ഉൾപ്പെടെയുള്ള അപകടകരമായ മാലിന്യങ്ങൾ നിറഞ്ഞുകിടക്കുന്നതും കായിക പരിശീലനത്തിനും പൊതുജനങ്ങളുടെ ഉപയോഗത്തിനും വലിയ ഭീഷണിയാവുകയാണ്. മികച്ച ടർഫ് ഗ്രൗണ്ടും ആധുനിക കായിക സൗകര്യങ്ങളും ഒരുക്കുമെന്ന പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നെങ്കിലും അവ യാഥാർഥ്യമായില്ല. ജിം, വിവിധ കായിക കോർട്ടുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഇന്നും ഗ്രൗണ്ടിൽ ഇല്ല.
ഒരു കോടിയിലധികം രൂപ ചെലവഴിച്ച് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയെന്ന അവകാശവാദത്തോടെ ഉദ്ഘാടനം നടത്തിയ ഗ്രൗണ്ടിന്റെ ഇന്നത്തെ ശോചനീയാവസ്ഥയിൽ ഉത്തരവാദികളെ കണ്ടെത്തണമെന്നും നിർമാണത്തിലെ ക്രമക്കേടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ വിജിലൻസ് അന്വേഷണം നടത്തി പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കായിക മന്ത്രി ഒ.ജെ. ജെനീഷിന് നിവേദനം നൽകി.
അതോടൊപ്പം ഗ്രൗണ്ടിന്റെ സ്വാഭാവികഘടന സംരക്ഷിച്ചുകൊണ്ട് ആധുനിക നിലവാരത്തിൽ ജിം, വിവിധ കായിക കോർട്ടുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തി നവീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കണമെന്നും യൂത്ത് കോൺഗ്രസ് മുൻ ദേശീയ സെക്രട്ടറിയും കൗൺസിലറുമായ പി. എൻ. വൈശാഖ് മന്ത്രിയോട് ആവശ്യപ്പെട്ടു. യുവാക്കളുടെ കായികവികസനത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും മന്ത്രിയോട് വൈശാഖ് അഭ്യർഥിച്ചു.